2010 ഓഗസ്റ്റ് 18, ബുധനാഴ്‌ച

നിസാര്‍ ദി ഗ്രേറ്റ്‌



ഇത് ബുദ്ധി എത്താത്ത പ്രായത്തില്‍ നടന്നതോന്നുമാല്ലാട്ടോ..ശരിക്കും ബുദ്ധിയും ഒരല്പം അതിബുദ്ധിയും എത്തിയ കാലത്ത് നടന്നതാ..

ഞങ്ങടെ കൂട്ടത്തിലെ സ്വയം പ്രഖ്യാപിത 'ബുദ്ധിജീവി' ആയിരുന്നു നിസ്സാര്‍ എന്ന യുവകോമളന്‍. ഒരല്പം പൊട്ടത്തരങ്ങളും അതിലേറെ മണ്ടത്തരങ്ങളും തന്റെ ക്രെഡിറ്റ്‌ ലിസ്റ്റില്‍ പണ്ടേ തന്നെ എഴുതിചേര്‍ത്ത വിദ്വാന്‍. എന്നാലോ അതില്‍ ഒരല്പം പോലും അഹങ്കാരമോ ജാടയോ തൊട്ടുതീണ്ടാത്തവന്‍ ! സംഭവം ഇങ്ങിനെ ഒക്കെ ആണെങ്കിലും കൂട്ടത്തില്‍ സുമുഖന്‍, സുന്ദരന്‍ ! ആറടി രണ്ടിഞ്ചു പോക്കവുമായി 'കിളിപിടുത്തത്തില്‍' ( അങ്ങിനെ ഒരു പ്രയോഗം ഉണ്ട് ഞങ്ങള്‍ടെ ഇടയില്‍, സംഭവം ലളിതം. ലൈന്‍ അടിയാണ് കാര്യം) അസാമാന്യ പ്രവീണ്യം നേടിയവന്‍. മേല്പറഞ്ഞ കിളികളുടെ കയ്യില്‍നിന്ന് പലപ്പോഴായി നേടിയെടുത്ത ചീത്തവിളികളും ചില്ലറ 'കൈ പ്രയോഗങ്ങളും' അവനു സച്ചിന്‍ ബൂസ്റ്റ്‌ കുടിച്ചപോലെ ആയിരുന്നു. ഒരല്പംകൂടെ കാത്തിരുന്നെങ്കില്‍ കൂടെ സെക്രെട്ട് ഓഫ് എനര്‍ജി പറയാന്‍ ഒരു പയ്യനെ കൂടെ അവന്‍ സ്വന്തം അധ്വാനത്തില്‍ സൃഷ്ടിചെടുത്തെനെ !

ചെന്നൈയില്‍ എണ്ണത്തില്‍ വളരെകുറഞ്ഞ മലയാളി വിദ്യാര്‍ത്ഥികള്‍ മാത്രം (ഞങ്ങള്‍ അടക്കം) താമസിക്കുന്ന പ്രൈവറ്റ് ഹോസ്റ്റല്‍ ആണ് ഇതിയാന്റെ പ്രധാന മേച്ചില്‍പുറം. കാലത്ത് തന്നെ തന്റെ കലാപരിപാടികള്‍ ആരംഭിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്ന കക്ഷി. കിടക്കയില്‍നിന്നെഴുന്നേറ്റു തോര്‍ത്തിന് പകരം, തന്റെ ഉടുമുണ്ട് ഊരി തോളിലിട്ടു പാതി ഉറക്കത്തില്‍ 'പിറന്നപടി' വരാന്തയിലൂടെ ബത്ത്രൂമിലെക്കുള്ള ആനനട തൃശൂര്‍ പൂരത്തിന് കുടമാറ്റം കാണുന്നപോലെ മറ്റുള്ളവര്‍ വീക്ഷിക്കുന്ന ഒരു പതിവും ഉണ്ടായിരുന്നു. ഇടക്ക് എവിടെയോ ഒളിച്ചിരുന്ന് ഒരുത്തന്റെ കമന്റ്‌. .." നല്ല തലയെടുപ്പാണല്ലോ ആശാനേ..."..! അപ്പോഴാണ് ബോധം വരുന്നത്. തന്റെ കയ്യില്‍ തോര്തുമുണ്ടല്ലെന്നും തന്‍ നഗ്നനാണെന്നും ഉള്ള ബോധം. അവിടന്നാണ് ജോഗ്ഗിംഗ് തുടങ്ങുന്നത്. കമന്റ്‌ കേട്ടില്ലെങ്കിലും ചിരിയില്‍ നിന്ന് അത്ര സുഖമുള്ളതല്ല എന്ന തിരിച്ചറിവില്‍ പറഞ്ഞവന് വേണ്ടി തിരച്ചില്‍, ഓടുന്നവന്റെ പിന്നാലെ ഓട്ടം, കയില്‍ കിട്ടിയവന്റെ മുതകത്തിടി, അവസാനം അവര്‍ സംഘം ചേര്‍ന്ന് ഇവന്റെ കൂമ്പിടിച്ചു വാട്ടല്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറുകയായി. നിസാറിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ " ഞാന്‍ സ്റ്റാര്‍ട്ട്‌ ചെയ്തു, അവര് ഫിനിഷ് ചെയ്തു അളിയാ..."

ക്ലാസ്സില്‍ പോവുന്നതിനു മുമ്പും വന്നതിനു ശേഷവും കൂടിചേരുന്നത് ഹോസ്റെലിനു താഴെയുള്ള ബാബുവണ്ണന്റെ കടയില്‍. ബാബുവണ്ണന്‍ ! ഒരു പാവം കൊല്ലത്തുകാരന്‍. കടയിലേക്ക് സാധനം വാങ്ങികൊണ്ട് വരുന്നതും വില്‍ക്കുന്നതും കട മോടികൂട്ടുന്നതും ഒഴിച്ചാല്‍ വേറെ ഒരു അക്ടിവിടിയും ഇല്ലാത്ത പാവം മധ്യവയസ്കന്‍. പെട്ടെന്ന് ഒരു സോപോ ചീപ്പോ ആവശ്യം വന്നാല്‍ ഗ്രില്‍ ഒന്നും ഇല്ലാത്ത ജന്നല്‍ തുറന്നു ( അവിടെ ഒരു ഗ്രില്‍ ഉണ്ടായിരുന്നെന്നും മുമ്പ് താമസിച്ചിരുന്നവര്‍ എ ക്ലാസ്സ്‌ പടം കാണാന്‍ സീ ക്ലാസ്സ്‌ തിയേറ്ററില്‍ പോവാന്‍ വേണ്ടി അത് അഴിച്ചു മാറ്റിയതാണെന്നും ആണ് ഐതിഹ്യം! ) താഴേക്ക്‌ വിളിച്ചുകൂവും.." അണ്ണോ....ഒരു സോപ്പ് എട്..." വിതിന്‍ നോ ടൈം അണ്ണന്‍ കടയില്‍ നിന്നിറങ്ങി തുറന്നു വെച്ച ജന്നലിലൂടെ സോപ്പ് പാര്‍സല്‍ ആയി അകത്തേക്ക് വിടും. ഇതാണ് കലാ കാലങ്ങളായി നടന്നു വരുന്ന ചിട്ടവട്ടം. അന്ന് കടയില്‍ നിന്ന് പുറത്തിറങ്ങാത്ത ബാബുവണ്ണന്‍ പതിവിനു വിപരീതമായി റോഡിന്‍റെ ഡിവൈഡറില്‍ കയറി നിന്ന് കട വീക്ഷിക്കുന്നത് കണ്ടാണ്‌ ക്ലാസ്സില്‍ നിന്ന് വന്നത്. ഒരല്പം കഴിഞ്ഞാണ് സംഗതികളുടെ കിടപ്പ് വശം മനസ്സിലായത്. അണ്ണന്‍ കടയുടെ ബോര്‍ഡ്‌ മാറ്റിയിരിക്കുന്നു. പഴയ തകരബോര്‍ഡ്‌ മാറ്റി പകരം അകത്തു ട്യൂബ് ലൈറ്റ് ഫിറ്റ്‌ചെയ്ത ഫൈബര്‍ഗ്ലാസ്‌ ബോര്‍ഡ്‌ ആക്കിയിരിക്കുന്നു. സന്ധ്യ ആയപ്പോ ലൈറ്റ് ഒക്കെ ഓണ്‍ ചെയ്തു കക്ഷി അതിന്റെ സൌന്ദര്യം നുകരുകയാണ്. നല്ല ചുവപ്പും വെളുപ്പും നിറത്തില്‍ ദൂരെ നിന്ന് കാണാവുന്ന രൂപത്തില്‍ ഇത്തിരി വലുതാക്കിയാണ് പുതിയ ബോര്‍ഡ്‌ വെച്ചിരിക്കുന്നത്. അകത്തു മിന്നുന്ന ട്യൂബ് ല്യ്ട്സ് കാരണം അവിടെ മൊത്തത്തില്‍ ഒരു പ്രകാശം ഉണ്ട്. ചുരുക്കം പറഞ്ഞാല്‍ പുതിയ ബോര്‍ഡില്‍ ബാബുവണ്ണന്റെ കട 'കിടു' ആയിട്ടുണ്ട്‌. പിറ്റേദിവസം അവധിയായതിനാല്‍ നമ്മുടെ 'ഉത്സാഹ കമ്മിറ്റി ചെയര്‍മാന്‍' ശ്രീമാന്‍ നിസ്സാര്‍ പാക്കറ്റ് ചാരായം ഒക്കെ വാങ്ങി ഒന്ന് മിനുങ്ങാന്‍ ഉള്ള പുറപ്പാടിലായിരുന്നു. മിനുങ്ങലിനു കളര്‍ കിട്ടാത്തതിന്റെ വെഷമം കോള വെച്ച് തീര്‍ക്കാനും ഉറച്ചു. വല്ലഭനു പുല്ലും ആയുധമെങ്കില്‍ നിസ്സാറിനു കോളയും ആയുധം ! ചാരായം വിളംബികഴിഞ്ഞതിനു ശേഷമാണു ഇത് കളര്‍ അല്ലല്ലോ എന്ന തിരിച്ചറിവുണ്ടായത്. പിന്നൊന്നും നോക്കിയില്ല, ജന്നല്‍ തുറന്നു ഉച്ചത്തില്‍ ഒരു കൂവല്‍.." അണ്ണോ..ഒരു കോള ഇങ്ങു വിട്ടേ..." കടയുടെ മോടി കൂടിയ സന്തോഷത്തില്‍ ബാബുവണ്ണന്‍ ഉണ്ടോ അമാന്തിക്കുന്നു ..500ml ന്റെ ഒരു കുപ്പിയുമായി അങ്ങേരു കടക്കു പുറത്തു റെഡി ! മുകളില്‍ രണ്ടു കയ്യും നീട്ടി നിസ്സാറും റെഡി ! ബാബുവണ്ണന്റെ കമന്റ്‌, " പിടിക്കാതെ താഴെ വീണു പൊട്ടിയാല്‍ കാശു തരേണ്ടി വരുവേ..." അപ്പൊ അവനോടു വീടും പറമ്പും അണ്ണന്റെ പേരില്‍ എഴുതാന്‍ പറഞ്ഞാല്‍ പോലും അവന്‍ സമ്മതിച്ചേനെ. ഉടനെ വിട്ടു മറുപടി.." പിന്നില്ലേ അണ്ണാ..തമിഴ്നാട്ടിലെ കേരള ക്രിക്കറ്റ്‌ ടീം ക്യാപ്ടനെ ആണോ പിടിക്കാന്‍ പഠിപ്പിക്കുന്നെ.." ( ഇവന്‍ ക്രിക്കറ്റ്‌ പോയിട്ട് പെമ്പിള്ളാരെ അല്ലാതെ വേറെ ഒന്നിനെയും പിടിക്കുന്നത് ഞാന്‍ ഇന്ന് വരെ കണ്ടിട്ടില്ലെന്നത് എനിക്ക് മാത്രമല്ലെ അറിയൂ..). അണ്ണന്‍ ഇത് കേട്ടത് പാതി കേക്കാത്തത് പാതി ക്യാച്ച് എന്നും പറഞ്ഞു ഗൂഗ്ലി സ്റ്റൈലില്‍ ബോട്ട്ല്‍ മേലോട്ട്...... ഠിം !! ഒരു ശബ്ദം മാത്രം കേട്ടത് ബാബു അണ്ണന് അറിയാം. ബോട്ട്ല്‍ താഴെ എത്തിയില്ല. മുകളില്‍ ക്യാച്ച് ചെയ്യാന്‍ നിന്ന നിസ്സാര്‍നെ അവിടെ കാണാനും ഇല്ല. പിന്നെയാണ് അണ്ണന് കാര്യം മനസ്സിലായത്. ബോട്ട്ല്‍ , പുത്തന്‍ പുതിയ ബോര്‍ഡ്‌ പൊട്ടിച്ചു അതിനകത്തേക്ക് കയറിയിരിക്കുന്നു. ബോര്‍ഡിനകത്തു കത്തികൊണ്ടിരുന്ന ട്യൂബ് ല്യ്ട്സ് പലതും അണഞ്ഞു പോയിരിക്കുന്നു.അണ്ണന്‍ ആ നില്പ് നിന്ന് കണ്ണൊക്കെ നിറച്ചു നമ്മുടെ നിസാറിനെ പതിനാറു തലമുറ പിന്നോട്ടും പതിനാറു തലമുറ മുന്നോട്ടും തെറി വിളിച്ചത് ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു. ഇതിനും ഉണ്ട് നിസാറിന്റെ സ്വതസിദ്ധമായ ഭാഷയില്‍ മറുപടി. " അണ്ണന്റെ ബോര്‍ഡിലെ ട്യൂബ് ല്യ്ട്സ് പോയാല്‍ എന്താ അളിയാ..അങ്ങേര്‍ടെ തലയിലെ ട്യൂബ് ല്യ്ട്സ് ഇനി ഒരുകാലത്തും പോവില്ലാന്നെ.."

വീട്ടില്‍നിന്നയക്കുന്ന കാശ് തികയാതെ വരികയും kerala students welfare fund എന്ന പേരില്‍ വട്ടച്ചിലവിനായുള്ളപാട്ടപിരിവു കുട്ടികളുടെ ഇടയില്‍ ഏശാതെ വരികയും ചെയ്ത സാഹചര്യത്തില്‍ മറ്റൊരു വരുമാനത്തിനായി ഡെയിലി ക്ലാസ്സ്‌കഴിഞ്ഞു ഒരു പാര്‍ടൈം ജോലിക്ക് ചേരാനുള്ള തീരുമാനം എല്ലാവരും ഒരുമിച്ചെടുത്തതയിരുന്നു. ഒരുവിധത്തില്‍ എല്ലാരുംഓരോജോലിയില്‍ പ്രവേശിച്ചു. നമ്മുടെ കഥാനായകന്‍ പ്രവേശിച്ചത്‌ ഒരു ജൌളിക്കടയില്‍. വര്‍ഷങ്ങള്‍ക്കു മുന്‍പേചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഒരു ഗുജറാത്തി ആയിരുന്നു മുതലാളി. പൊതുവേ ജോലിയെക്കാളും ഉത്സാഹം വെറുതെഇരിക്കുവാന്‍ കാട്ടിയിരുന്ന നിസ്സാറിനെ കണ്ടാല്‍ തന്നെ കാള ചുവപ്പ് തുണി കണ്ടപോലെ ആയിരുന്നുത്രേ ഗുജറാത്തിക്ക്. നിവൃത്തികേട് കൊണ്ട് അതൊക്കെ സഹിച്ചു അവന്‍ തുടരാന്‍ തീരുമാനിച്ചു. ജോലിക്ക് കേറി മൂന്നാം ദിവസം ഏതോ ഒരുകസ്ടമര്‍ സെലക്ട്‌ ചെയ്യാന്‍ എന്ന പേരില്‍ വലിച്ചു വരിയിട്ട തുണിത്തരങ്ങള്‍ക്ക് മുന്നില്‍ ' അണ്ടി പോയ അണ്ണാനെ പോലെ' വാപൊളിച്ചു ഇരിക്കുന്ന നിസ്സാറിന്റെ കണ്ടാണ്‌ ഗുജറാത്തി വന്നത്. വില്ലജ് ഓഫീസില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നവനെഉധ്യോഗസ്ഥന്‍ നോക്കുന്ന അതെ അവക്ഞ്ഞയോടെയാണ് കക്ഷി ഗുജരതിയെ നോക്കിയത്. കളിയിലകിയെ ഗുജറാത്തിഅവനോടു അലറി. " എന്നാടാ..പാത്തുക്കിട്ടെ ഇറുക്ക്‌..അന്ത ഡ്രസ്സ്‌ എല്ലാം ഒളുന്ഗ ഷെല്‍ഫ് ഏതിവെയ് .." എന്താടാ വെറുതെനോക്കിയിരിക്കുന്നെ ..ആ ഡ്രസ്സ്‌ എല്ലാം അലമാരിയിലോട്ടു അടുക്കി വെക്ക് എന്നാണ് പുള്ളി പറഞ്ഞത്. നിസ്സാറിന്റെ ഉള്ളിലെബുദ്ധിമാന്‍ അപ്പോഴാണ് സടകുടഞ്ഞു എഴുന്നേറ്റത്. ഇത് തന്നെ ഗുജറാത്തിയെ ഇമ്പ്രെസ്സ് ചെയ്യാന്‍ പറ്റിയ അവസരം. നിസ്സാര്‍ചാടിയെഴുന്നേറ്റു പറയേണ്ടത് ആലോചിച്ചു. തമിഴാണ് പറയേണ്ടത്. എങ്ങിനെ എങ്കിലും ഒപ്പിച്ചു ഇങ്ങേരെ ഒന്ന് കുളിപ്പിച്ച്കിടത്തണം..ശരി..അവന്‍ പറയാനുറച്ചു. 'നിങ്ങള്‍ ഇരിക്ക്. ഞാന്‍ ചെയ്യാം'..ഇതാണ് പറയേണ്ടത്. പക്ഷെ എങ്ങിനെതാമിഴാക്കും..അവസാനം അവന്‍ പറഞ്ഞുറപ്പിച്ചു..." നീങ്ഗ സെയ്യിന്ഗ...നാന്‍ ഉക്കാരട്ടും..! " പിന്നീട് അവിടെനടന്നെതെന്താണെന്ന് അവനു പോലും അറിയില്ല. ഗുജറാത്തി അവിടെ ഇരുന്നു കോമരം തുള്ളി. അങ്ങേരുടെ തടിമാടന്മാരായകയ്യാളുകള്‍ നിസാറിന്റെ പിടലി പിടിച്ചു പുറത്തേക്കു തള്ളി. അപ്പോഴും കാര്യം എന്താണെന്നു അവനു മനസ്സിലായില്ലരുന്നു. പിന്നെയാണ് ആ കടയില്‍ ഒരു പഴയ മലയാളി അവനോടു അതിന്റെ കാര്യം വിവരിച്ചത്. അതിങ്ങിനെയാണ്; നിന്നോട്സാധനഗല്‍ അടുക്കി വെക്കാന്‍ പറഞ്ഞപ്പോള്‍ നീ ഗുജറാത്തിയോട് നിനക്കിരിക്കണം , നിങ്ങള്‍ അടുക്കി വെച്ചോ എന്ന്തിരിച്ചു പറഞ്ഞതാണ്‌ തന്നെ കഴുത്തിന്‌ പിടിച്ചു പുറത്താക്കാന്‍ കാരണം ! അപ്പോഴാണ് നമ്മുടെ ആശാന് കാര്യംപിടികിട്ടിയത്.. പറഞ്ഞത് അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയിരിക്കുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം. ഇത് കേട്ടറിഞ്ഞുഅവനോടു ചോദിച്ചപ്പോ അവന്‍ പറഞ്ഞ മറുപടി ഇങ്ങിനെ.." അളിയാ...നമ്മുടെ നാട്ടിലെ വാത്തുകളുടെ കാര്യം കഷ്ടാട്ടോ.... അവറ്റകളുടെ കഴുത്തിനല്ലേ കേറി നമ്മള്‍ കുത്തിപ്പിടിക്കുന്നെ...ഒടുക്കത്തെ വേദനയാ അളിയാ...."

2001 ലെ റിപബ്ലിക് ദിനം. ഒരു ഇന്ത്യക്കാരനും മറക്കാന്‍ പറ്റാത്ത ഒരു റിപബ്ലിക് ദിവസമായിരുന്നു അത്. റിപബ്ലിക് ദിനാഖോഷങ്ങള്‍ കൊണ്ടല്ല, മറിച്ച്‌ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂകമ്പങ്ങളില്‍ ഒന്ന് അന്നായിരുന്നു. ഗുജറാത്തിലെ കച്ചില്‍ കാലത്ത് 8:50 നു. ഞങ്ങള്‍ അറിഞ്ഞത് എല്ലാ ആഖോഷങ്ങളും കഴിഞ്ഞ്‌ ! അന്ന് എല്ലാരുടേം മനസ്സില്‍ ഇത് തന്നെ ആയിരുന്നു.ആ ദിവസം മുഴുവന്‍ ടി.വി യുടെ മുന്‍പില്‍.എല്ലാര്‍ക്കും പറയാന്‍ ഉള്ളത് നഷ്ടങ്ങളുടെ കണക്കുകള്‍. എല്ലാരുടേം മനസ്സ് അസ്വസ്ഥമായിരുന്നു അന്ന്. കിടക്കാന്‍ നേരത്ത് ആകെയുള്ള ഏഷ്യാനെറ്റ്‌ എന്നാ മലയാളം ചാനലില്‍ അതിന്റെ റിപ്പോര്‍ട്ട് കണ്ടാണ്‌ കിടന്നത്..എല്ലാരും കണ്ണടച്ച് കിടക്കുന്നെങ്കിലും ആരും ഉറങ്ങിയില്ലെന്നത് ഓരോരോ ബെഡില്‍ നിന്ന് ഉയരുന്ന ദീര്‍ഖനിശ്വാസങ്ങള്‍ പരസ്പരം അറിയിക്കുന്നുണ്ടായിരുന്നു.താഴെ റോഡില്‍ വാഹനങ്ങളുടെ പതിവ് ഇരമ്പല്‍ ഒന്നും ഇല്ല. ഈ സമയത്തൊക്കെ നിര്‍ത്താതെ ഹോണ്‌കളുടെ ബഹളമാണ് ഉണ്ടാവാറുള്ളത്. പെട്ടെന്ന് താഴെ ഒരു വലിയ ശബ്ദം കേട്ടാണ് ഞാന്‍ ആ ജന്നല്‍ തുറന്നത് ( ആ ജന്നലിനു തൊട്ടു കീഴെയാണ് എന്റെ സ്ഥാനം.). ഒരു ചെറിയ ഭീതിയോടെയാണ് എല്ലാരും ജന്നലിന്റെ അടുത്ത് ഓടി വന്നത്. റോഡില്‍ കുറെ ഫൈബര്‍ കസേരകള്‍ ചിതരികിടക്കുന്നത് കാണാമെന്നല്ലാതെ മറ്റൊന്നും മനസ്സിലായില്ല. ഞങ്ങള്‍ എല്ലാരും താഴേക്ക്‌ നോക്കുന്ന സമയത്തും നിസ്സാര്‍ ഉറക്കത്തില്‍ നിന്ന് ചാടാപടാ എഴുന്നേറ്റു തന്റെ അലമാരിയില്‍ എന്തോ പരതുവയിരുന്നു. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് അവന്‍ കഷ്ടപ്പെട്ട് പേഴ്സ് എടുക്കുന്നതാണ്. അത് അവന്റെ കയില്‍ കിട്ടിയതും അവന്‍ മറ്റൊന്നും ആലോചിച്ചില്ല. " ജീവന്‍ വേണേല്‍ ചാടിക്കോടാ..ഭൂമി കുലുങ്ങുവാ.." പിന്നെയും എന്തൊക്കെയോ പറഞ്ഞു. പക്ഷെ അപ്പൊ അവന്‍ ഒരു യാത്രയില്‍ ആയതു കൊണ്ട് ശരിക്ക് കേള്‍ക്കാന്‍ പറ്റിയില്ല. ആ ജന്നലിലൂടെ താഴേക്കുള്ള യാത്രയില്‍ ആയിരുന്നു അവന്‍. പറഞ്ഞതൊന്നും ശരിയായി കേട്ടില്ലെങ്കിലും അവന്റെ ലാണ്ടിംഗ് അസ്സലായി ഞങ്ങള്‍ എല്ലാരും കേട്ടു. ഏതാണ്ട് 'പോത്തോ' എന്നൊരു ശബ്ദമാരുന്നു. സാംബശിവന്റെ കഥാപ്രസംഗത്തിലെ സിംബലടി പോലെ ഒരു ' ഹമ്മച്ചീ ' എന്നൊരു ബാക്ക്ഗ്രൌണ്ട് സിംബലും. പിന്നീടാണ്‌ കാര്യങ്ങളുടെ ശരിയായ ചിത്രം മനസ്സിലായത്. ഫൈബര്‍ കസേരകള്‍ ഒന്നിന്മുകളില്‍ ഒന്നായി അടുക്കി വെച്ച് കൊണ്ട് പോവുന്ന ഒരു പിക്ക് അപ്പ്‌ ജീപിന്റെ കയറു കെട്ടഴിഞ്ഞു വീണതാണ് അങ്ങേരു ഭൂമികുലുക്കമായി കണ്ടു താഴേക്ക്‌ ലാന്‍ഡ്‌ ചെയ്തത്. അഞ്ചാം ക്ലാസ്സില്‍ കോഴിമുട്ട വിനാഗിരിയില്‍ ഇട്ടു കുപ്പിയില്‍ തള്ളികേറ്റിയ പോലെ നമ്മുടെ ആറടി രണ്ടിഞ്ചു ഹീറോ ഒരു പ്ലാസ്റിക് ബാരലിലേക്ക് രണ്ടു കാലും തലയും മാത്രം പുറത്തിട്ടു ബാരെലാസനത്തില്‍ ഇരിക്കുന്ന കാഴ്ചയാണ് ഓടിക്കിതച്ചു താഴെ വന്നപ്പോ കണ്ടത്. ബാരലോടെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി അതില്‍നിന്ന് പുറത്തെടുത്തു, ഒന്നാകെ തോലിയിളകിയ പുറത്തു കുഞ്ഞികൂനന്‍ മയ്കപ് ഒക്കെ ഇട്ടു കമഴ്ത്തി കിടത്തിയ അവന്‍ അവ്യക്തമായി പറഞ്ഞു...." അളിയന്മാരെ...ഏഷ്യാനെറ്റ്‌ കാര് വന്നോന്നു നോക്ക്..നമ്മള് മാത്രേ രക്ഷപെട്ടു കാണൂ..ബാക്കി എല്ലാരും ക്ലോസാ....."


11 അഭിപ്രായങ്ങൾ:

ബദര്‍ ദരിസ് നൂറന്‍ പറഞ്ഞു...

ഇതൊന്നും കേട്ട് ആളെ നിങ്ങള്‍ ചെറുതായി കാണല്ലേ...ഇപ്പൊ ഒരു ഹോസ്പിടലിന്റെ മാനേജര്‍ ആണ് പുള്ളി. പിന്നെ ഈ ഉള്ളവന്റെ ഒരു നല്ല സുഹൃത്തും..!

Pinchuz പറഞ്ഞു...

adipoli ....!!!
hahha
"ഠിം !! ഒരു ശബ്ദം മാത്രം കേട്ടത് ബാബു അണ്ണന് അറിയാം. ബോട്ട്ല്‍ താഴെ എത്തിയില്ല. മുകളില്‍ ക്യാച്ച് ചെയ്യാന്‍ നിന്ന നിസ്സാര്‍നെ അവിടെ കാണാനും ഇല്ല"


hahahhahahahhah kidu =))
"അളിയന്മാരെ...ഏഷ്യാനെറ്റ്‌ കാര് വന്നോന്നു നോക്ക്..നമ്മള് മാത്രേ രക്ഷപെട്ടു കാണൂ..ബാക്കി എല്ലാരും ക്ലോസാ....."

ബദര്‍ ദരിസ് നൂറന്‍ പറഞ്ഞു...

പിഞ്ചുസ് ....അന്ന് മാറ്റിയ ബോര്‍ഡ്‌ സ്വയം കോള കൊണ്ട് എറിഞ്ഞു തകര്‍ത്ത അണ്ണന്റെ മുഖം ഒന്ന് കാണാന്ടെതാരുന്നു...പെറ്റ തള്ള സഹിക്കൂല്ല അളിയാ...

അജ്ഞാതന്‍ പറഞ്ഞു...

kollam badre..

Nithin പറഞ്ഞു...

nannaayi dariz.......

Nithin പറഞ്ഞു...

dariz is word verification ozhivaakkiyaal nannaayirikkum

ബദര്‍ ദരിസ് നൂറന്‍ പറഞ്ഞു...

അര്‍ച്ചി: നന്ദി
മാഷെ : നന്ദി..ഇനി ശ്രദ്ധിക്കാം..

Arshu പറഞ്ഞു...

ഇതാരപ്പാ ഇങ്ങനെ ഒരു താരം.. നമ്മുടെ നാട്ടുകാരന്‍ ആണോ ആവൊ?

ബദര്‍ ദരിസ് നൂറന്‍ പറഞ്ഞു...

അര്ഷു...
ആളെ ചോദിച്ചു അവന്റെ അടി വാങ്ങി തരല്ലേ അളിയാ...

കോടമഞ്ഞിൽ പറഞ്ഞു...

സംഗതി കൊള്ളാല്ലോ.... നന്നായിട്ടുണ്ട്...

അജ്ഞാതന്‍ പറഞ്ഞു...

Njan kettathil mikkathintem climax enthenkilum veshmam ullathayirikkum...athum ishtaanu...ithum adipolii....